'ഒരു പക്ഷി പോലും' പാട്ടിലെ മൂകാഭിനയം



ഒരു പക്ഷി പോലും പാടാതെയാകുന്നു.." എന്ന് തുടങ്ങുന്ന പാട്ടിൽ
  മൃദംഗം, ഘടം, ചെണ്ട തുടങ്ങിയ സംഗീതോ പകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരണം ഇത് ചിത്രീകരിക്കുമ്പോള്‍ കീടനാശിനി ഉപയോഗം മൂലം ദുരിതം അനുഭവിക്കുന്നവരെ പ്രതീകാത്മകമായി കാണിച്ചാല്‍ മതിയെന്നും അത്  കഥകളി, തെയ്യം മോഹിനിയാട്ടം, കൂത്ത് , കുടിയാട്ടം തുടങ്ങിയ ഏതെങ്കിലും കേരളീയ കലാരൂപത്തിലൂടെ കാണിക്കാം എന്നും ആയിരുന്നു എന്‍റെ പ്ലാന്‍. പക്ഷെ ഈ കാലഘട്ടത്തിലെ ദുരന്തം ആവിഷ്കരിക്കാന്‍ ഇതില്‍ ഏത് കലാരൂപം എടുക്കും എന്നും ആ വിഷയം എങ്ങനെ കാണികള്‍ക്ക് അനുഭവേദ്യമാക്കും എന്നതും വളരെ ഗവേഷണം ആവശ്യമായ കാര്യമാണ്.

മൈമിലേക്ക് എത്തിച്ച യാത്ര

                     ആ ഇടയ്ക്കാണ് ഞാന്‍ ദൂരദര്‍ശനിലും കൈരളിയിലും ചില മൈമുകള്‍ കാണുന്നത്. അപ്പോള്‍ പിന്നെ ലളിതമായ മൈം ഉപയോഗിക്കാം എന്ന് വച്ചു.  മൈമിന് എക്സ്പെര്‍ട്ടായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. ജോജോ തോമസ്‌ എന്ന എന്‍റെ സഹപ്രവര്‍ത്തകന്‍ പല സ്കൂളുകളിലും മൈം പരിശീലിപിക്കുന്നതാണ്. ആര്യാട് ഭാര്‍ഗവന്‍സാര്‍ നാടക കലാചാര്യനായ കാവാലം നാരായണപണിക്കരുടെ ശിഷ്യ നാണ്. നാടക വിജ്ഞാന കോശം മലയാളത്തില്‍ ആദ്യം എഴുതിയതും അദ്ദേഹമാണ്. 
                      ജോജോയെ കൊണ്ട് മൈം ചെയ്യിപ്പിക്കാം എന്ന് കരുതിയിരുന്നതാണ്. ഇക്കാര്യം ആര്യാട് ഭാർഗവൻ സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് മൈം ചെയ്യാൻ അറിയാം എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിൻ്റെ സഹായത്തോടെ ആണ് ഒരുപക്ഷി പോലും എന്ന് തുടങ്ങുന്ന പാട്ടിൽ മൈം ഉൾപ്പെടുത്തിയത്. ഷൂട്ടിങ്ങിൻ്റെ തലേ ദിവസം അദ്ദേഹം മൈം ചെയ്യുന്നവർക്ക് റിഹേഴ്സലും അഭിനയ പരിശീലനവും  കൊടുക്കുകയും ചെയ്തു.  

വേഷവും നിറങ്ങളും


               പക്ഷെ സാധാരണ മൈം സ്റ്റേജില്‍ വച്ചാണ് കാണിക്കുന്നതെങ്കില്‍

ഇവിടെ പ്രകൃതിയോടിനങ്ങും വിധം കൃത്രിമ പ്രകാശമില്ലാതെ, ഒരു പാടത്തിനരികില്‍ വച്ചാണ്. അതുപോലെ പാൻറ്സിനും ഷർട്ടിനും ഷൂസിനും പകരം വെളുത്ത താറു പാച്ചിയ മുണ്ടും കറുത്ത ജുബ്ബയും വേഷമായി കൊടുത്തു. ചുണ്ടില്‍ മാത്രം ചുവന്ന ചായം. ഈ മൂന്നു നിറത്തിൻ്റെയും ശക്തി തീവ്രമാണ്. ചെളി കലര്‍ന്ന കുട്ടനാടന്‍ മണ്ണില്‍ അവര്‍ നഗ്നപാദരായാണ് മൈം ചെയ്തത്.(അടുത്ത് കോഴികള്‍ ഇടയ്ക്ക് ചികഞ്ഞു കൊണ്ടിരിക്കുന്നത് കാണാം.)
                      കേരളീയ ചുവര്‍ചിത്ര കലയില്‍ കാവി ചുവപ്പ് നിറത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഭക്തി രസം പ്രകടിപ്പിക്കുവാന്‍ എന്നതിലുപരി കേരളത്തിന്‍റെ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതിയുടെ വിരുദ്ധ നിറം എന്ന രീതിയില്‍ അത് കൂടുതല്‍ കണ്ണിനു സുഖം തരും. അത് കൊണ്ടാണ് കുട്ടനാട്ടിലെ പച്ച നീല തവിട്ടു തുടങ്ങിയ കൂള്‍ കളറുകള്‍ ക്കിടയില്‍ ബോബന്‍ ആലുംമൂടന് കാവി ചുവപ്പ് നിറത്തിലുള്ള ജുബ്ബ കൊടുത്തത്.  

മൂകാഭിനയത്തിന്റെ പാരമ്പര്യം 

                       മൈമിനെ പറ്റിയുള്ള വിക്കിപീടിയ ലേഘനം വായിച്ചപ്പോളാണ് അറിയുന്നത് മൂകാഭിനയത്ത്തില്‍ ഭാരതത്തിനു വലിയ പാരമ്പര്യമുണ്ട്, കഥകളിയും മൂകാഭിനയം തന്നെ ആണ് എന്നും, ഭരത മുനി നാട്യശാസ്ത്ര ത്തില്‍ മൂകാഭിനയ ത്തെപ്പറ്റി പ്രത്യേകം പറയുന്നുണ്ട് എന്നും. 
                        കഥകളി, തെയ്യം , ഭരതനാട്യം, കൂത്ത്, കുടിയാട്ടം തുടങ്ങിയവയിലെ മൂകാഭിനയത്ത്തില്‍ ചമയം, വസ്ത്രാഭാരണങ്ങള്‍, മുദ്രകള്‍, സംഗീതം തുടങ്ങിയവ അത്യധികം ഗഹനമാണ്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലൂടെ മാത്രമേ അവ മനസ്സിലാക്കാനാവൂ. 

സിനിമയും മൂകാഭിനയവും

ചാര്‍ളി ചാപ്ലിന്‍റെ അഭിനയം മൈം തന്നെയാണ്. മൂകാഭിനയം ഏറ്റവും ജനകീയമായാത് അദ്ദേഹത്ത്തിലൂടെ ആയിരിക്കാം. ഇപ്പോള്‍ മിസ്റ്റര്‍ ബീനും മൂകാഭിനയം നടത്തുകയാണല്ലോ. നമ്മുടെ സിനിമാനടന്മാരും മൂകാഭിനയത്ത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ പോപ്പുലര്‍ ആകാം. കാരണം ലോകധര്‍മ്മിയായ മൂകാഭിനയം എല്ലാ ഭാഷക്കാര്‍ക്കും പെട്ടെന്ന് മനസ്സിലാകുമല്ലോ. (നാട്യധര്‍മ്മിയായ അഭിനയം അത് പഠിച്ച്ചവര്‍ക്കെ മനസ്സിലാകൂ. )
                        അടൂരിന്‍റെയും അരവിന്ദൻ്റെയും ജോണ്‍ എബ്രഹാമിന്‍റെയും സിനിമകള്‍ മൂകാഭിനയത്തി ന്‍റെ സാധ്യതകള്‍ ഉപയോഗിച്ചത് കൊണ്ടാവാം ആ സിനിമകള്‍ വിദേശീയരും കൂടുതലായി ആസ്വദിച്ചത്. നമ്മള്‍ ആ സിനിമകളെ അവാര്‍ഡ് സിനിമകള്‍ എന്ന് വിളിച്ച് പരിഹസിക്കുന്നത് അവയിലെ മൂകാഭിനയം ആസ്വദിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്. നമുക്ക് സിനിമ എന്നാല്‍ ചറപറാ ഡയലോഗാണല്ലോ !